Tuesday, June 30, 2009

അകം

അകം
ചൂടില്‍
പുറത്തേക്കാള്‍
വെന്തു നില്‍ക്കുകയാണ്‌
പെറ്റു വീണ
ദിനം തൊട്ടു
കത്തിത്തുടങ്ങിയ
സൂര്യന്‍
വെളിച്ചം
കെട്ടുപോയ
വഴികള്‍
ഒന്നിനും
മാറ്റമില്ല.....

നീ തന്നെയായിരുന്നു

നീയായിരുന്നു
എനിക്ക്
മുകളിലൂടെ
തണുത്ത
ജലാശയങ്ങള്‍
ഒഴുക്കിത്തന്നത്
നീ
തന്നെയായിരുന്നു
എനിക്ക് ചുറ്റും
ഒരു വസന്തം വിരിയിച്ചു
തന്നതും
നീ
തന്നെയായിരുന്നുവല്ലോ
നിദ്ര
കെട്ടരാവന്തികളില്‍
എനിക്ക് കൂട്ടിരുന്നതും....

നുറുങ്ങ്...

വലയിലകപ്പെട്ട
ചെറു പ്രാണിയുടെ
ഒടുക്കത്തെ പിടച്ചില്‍പോലെ
ജീവന്‍
ചക്രവാളത്തിനു ചുറ്റും
വൃത്താകൃതിയില്‍
കറങ്ങുന്നു......

ഇങ്ങിനേയും

ഇതിങ്ങനെയൊക്കെ തന്നെയാണ്
ശരിക്കും
മുന്നോട്ടു നോക്കിയില്ലേല്‍
കുഴികളില്‍
കൊണ്ടു ചാടിക്കും
വലിയ വലിയ കുഴികളില്‍ വീണാല്‍
നമുക്കു കരകയറാനായെന്നു വരില്ല
തനിച്ചു നടന്നാല്‍
പെട്ട് പോയത് തന്നെ
ഓരോ കുഴിയുടേയും
ആഴവും, പരപ്പും
ഒറ്റപ്പെടലും ,ഇരുട്ടും
നമുക്കു ആദ്യമേ
കാണാനൊക്കില്ലല്ലോ ...
വീണിടത്ത് നിന്നു പിന്നെ
എങ്ങിനെ കരപറ്റാനാവുമെന്നാണ്
അപ്പൊ ചിന്തിക്കേണ്ടത്.

നുറുങ്ങുകള്‍

ഒരു മഴക്കാറു പോലും
എത്തി
നോക്കാറില്ല
ഒരു കരിമേഘം പോലും
നിഴല്‍ വിരിക്കാറും .
..............................

നിരത്ത്

നിരത്തിന്‍റെ
വിജനതയിലേക്ക് നോക്കിയപ്പോ
കത്തിയാളുന്ന വെയിലില്‍
തടാകം
തെരുവില്‍ രൂപപ്പെടുന്നതയെനിക്ക് തോന്നി
ജീവിതം തന്നെ
ഒരു നിരത്തായിരുന്നു അപ്പോള്‍
ഓരോരോ
ചെറിയ മടങ്ങുകളിലായിട്ടാണ്
സന്തോഷം
ഒളിഞ്ഞു കിടപ്പുള്ളതെന്നു
നീ പറഞ്ഞതായോര്‍ക്കുന്നു.
അതിന്‍റെ അത്ര തന്നെ ചുളിവുകളില്‍
സങ്കടങ്ങളും
കാണുമപ്പോള്‍ .
അവയ്ക്ക് മീതെ കുളിര്‍ക്കാറ്റു വരണമെങ്കില്‍
ഈ നിരത്തൊന്നു
വെയിലൊഴിഞ്ഞിട്ടു വേണ്ടേ
തടാകമെന്നു നിനച്ചിരുന്നത്‌
അരികിലെത്തും തോറും
വിദൂരമായി തോന്നുന്നതും
പിന്നെ
ഒരു വളവില്‍
ഒടുങ്ങിപ്പോകുന്നതായുമനുഭവപ്പെടുന്നു.

കുമിള


ജീവിതം
വെറും ഒരു നീര്‍പോള പോലെയാണ്
എപ്പോഴും പൊട്ടി കാറ്റിനൊപ്പം
മുമ്പില്ലാത്ത പോലെ തുടച്ചു നീക്കപ്പെടുന്ന
നീര്‍കുമിള ,
ഓരോന്നും ഊതി വീര്‍പ്പിച്ചു
ഒരു കാറ്റിനൊപ്പം പറത്തിവിടുമ്പോള്‍
കുട്ടികള്‍ക്ക് എന്ത് ഉത്സാഹമാണെന്നോ
അവര്‍ക്കറിയില്ലല്ലോ
ഓരോ നീര്‍പോളയുടേയും
ആത്മാവിനെക്കുറിച്ച് .
അവര്‍ക്കറിയില്ലല്ലോ
വിങ്ങിപ്പൊട്ടുന്ന മനസ്സിനെക്കുറിച്ച്
അപ്പോഴും ചിരിച്ചു
കൊണ്ടിരിക്കുമവര്‍
പാറിപ്പറന്നു പോയതിന്‍റെ ചന്തത്തില്‍
പുതിയൊരെണ്ണം ഊതിയെടുക്കും.
ഓരോന്നായി മായുമ്പോള്‍
പുതിയൊരെണ്ണം പകരം വെച്ചു കൊണ്ടങ്ങിനെ
പകരം വെക്കാനാവാത്ത ഒരാത്മാവിനെ
കുറിച്ചോര്‍ക്കാതെ
അപ്പൊ ജീവിതവും
ഒരു കുമിളപ്പന്തു കളിയാണ്
ശൂന്യതയിലേക്ക് പറത്തിവിടുന്ന
അല്പായുസ്സ് മാത്രമുള്ള ഒരു കുമിള



Thursday, June 25, 2009

ഒടുക്കം


ഒരു
തിര
ആര്‍ത്തലച്ചു,
ഓടുക്കമോന്നുമാവാതെ,
കരയിലുമ്മവെച്ചമര്‍ന്നപോല്‍
നിര തെറ്റി വീണൊരു മഴനീര്‍
മരുഭൂമിയില്‍
വെന്തെരിഞ്ഞ പോല്‍
സാഗരത്തിന്നാഴങ്ങള്‍ക്ക് മീതെ
മറ്റൊരു തുള്ളിയായ് ലയിച്ച പോല്‍
കുളിര് കോറി തണുത്തു വിറച്ച പോല്‍ വന്നെന്നെ പിശറന്‍ കാറ്റ്
തഴുകിയ പോല്‍
ഒരു നാദം
മറ്റൊന്നിനു പിടകിലായമര്‍ന്ന പോല്‍
പിന്നെ ഓരോ ഒഴുക്കും നിലച്ച പോല്‍
ഒരു ശ്വാസം പ്രാണനായെടുത്ത പോല്‍
എത്ര നിര്‍ലോപമായ്
എല്ലാം മറഞ്ഞു പോകും.